ശാന്തമാകുക ശബ്ദം കേൾക്കുക I എഡിറ്റേഴ്‌സ് റൂം I അഡ്വ. കെ.ജെ. ജോണ്‍സണ്‍ I KAIROS MALAYALAM I JULY 2026
- smithajose4
- Jul 1
- 1 min read
'ശാന്തമാകുക ശബ്ദം കേൾക്കുക' എന്ന തലക്കെട്ടിൽ എഡിറ്റോറിയലിൽ പറയുന്നത് ദൈവ സന്നിധിയിൽ ശാന്തതയോടെ, ദൈവസരം കേൾക്കുക എന്ന പ്രധാന കാര്യത്തെക്കുറിച്ചാണ്.

യൂണിയന്‍ ബാങ്കില്‍ പുതിയ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച ചെറുപ്പക്കാരനോട് ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗത്തിന്റെ ലളിതമായ ചോദ്യം: Sum of 1000/rupees divided between 6 people, how much will get each person? ഇംഗ്ലീഷ് പരിജ്ഞാനമറിയാനായി
രുന്നു ചോദ്യം. അത് മനസ്സിലാകാതെ കണക്കുകള്‍കൊണ്ട് ഉത്തരം പറഞ്ഞ ഉദ്യോഗാര്‍ഥിക്ക്, ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും യമബിരുദവുമുള്ള ആ ചെറുപ്പക്കാരന് തന്റെ തെറ്റ് മനസ്സിലായി. ആഗ്രഹിച്ച ജോലി ലഭിക്കാത്ത സങ്കടത്തില്‍ തിരിച്ചുവന്ന ആ ചെറുപ്പക്കാരന്‍ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് അദ്ദേഹം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായും സേവനം ചെയ്തു. ബാങ്ക് ഉദ്യോഗസ്ഥനാവാന്‍ ആഗ്രഹിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ദൈവം നയിച്ചത് ഇപ്രകാരം മറ്റൊരു വഴിക്കായിരുന്നു.
ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മനുഷ്യന് ജന്മസിദ്ധമായ ഒരു കഴിവുണ്ട്. വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം പദ്ധതികള്‍ വിഭാവനം ചെയ്യുകയും അതിനുവേണ്ടി പരിശ്രമിക്കുന്നവരുമാണ് ഭൂരിപക്ഷവും. എന്നാല്‍, ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി എന്താണെന്ന് വിചിന്തനം ചെയ്യുന്നവര്‍ കുറവാണ്. മനുഷ്യന്‍ തന്റെ അറിവിന്റെയും അനുഭവത്തിന്റെയും അധികാരത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന സാധ്യതകള്‍ പലപ്പോഴും ദൈവിക പദ്ധതിയുടെ ഭാഗമായി പരിണമിക്കുന്നില്ല. ''നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'' (ജറമിയ 29, 11). ഈ പദ്ധതിയില്‍ പ്രത്യാശയര്‍പ്പിച്ച് ജീവിക്കുന്നവരാണ് ക്രൈസ്തവര്‍.മനുഷ്യന്റെ ചിന്താത്മകമായ തയ്യാറെടുപ്പുകളെയും ഉത്തരവാദിത്വമുള്ള തീരുമാനങ്ങളെയും ദൈവം വിലമതിക്കുന്നുണ്ട്. ''ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ വേണ്ട വക തനിക്കുണ്ടോയെന്ന്, അതിന്റെ ചെലവ് ആദ്യമേ തന്നെ കണക്കുകൂട്ടി നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്?''എന്ന ക്രിസ്തുവചനം മാനുഷിക തീരുമാനങ്ങളെ എങ്ങനെ ദൈവം വിലമതിക്കുന്നുവെന്ന് കാണിച്ചുതരുന്നു.
ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദൈവിക സാന്നിധ്യത്തില്‍ വിചിന്തനം ചെയ്യുക എന്നതാണുചിതം. നിര്‍ണായകമായ തീരുമാനങ്ങളില്‍ ദൈവഹിതമറിയാന്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, ചെറിയ ചെറിയ കാര്യങ്ങളില്‍ ദൈവഹിതം തിരിച്ചറിയാന്‍ ശ്രമിക്കുന്നതാണ് ശ്രേഷ്ഠം. ദിവസം പതിനായിരം രൂപ വരുമാനമുള്ള ഒരു ഡോക്ടര്‍ ഒരു ഷൂ വാങ്ങുന്നതിന് മുന്‍പ് ദിവ്യകാരുണ്യ സന്നിധിയില്‍ സമയം ചെലവഴിക്കുന്നതായി കണ്ടു. ദൈവത്തിന് ഇഷ്ടമുണ്ടെങ്കിലേ ഞാനീ ഷൂ വാങ്ങുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.
ദൈവം ഓരോരുത്തര്‍ക്കും പല കഴിവുകള്‍ നല്‍കിയിട്ടുണ്ട്. ചിന്താശക്തിയും ജ്ഞാനവും എല്ലാം ഒരു മനുഷ്യനിലുണ്ട്. ''നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക, നിന്റെ പദ്ധതികള്‍ ഫലമണിയും'' (സുഭാ 16, 3).
ശാന്തമായി ദൈവിക സന്നിധിയില്‍ കുറച്ചുനേരം ഇരുന്നാല്‍ മതി, അവിടത്തെ മൊഴികള്‍ കേള്‍ക്കാം.



Comments