നാക്കുപിഴ I പാഥേയം I ജെ ക്രൈസ്റ്റ് വോണ്‍ I KAIROS MALAYALAM I JULY 2026
- smithajose4
- Jul 1
- 2 min read
നാക്കുപിഴ! തലക്കെട്ടിൽ തന്നെ ഉള്ളടക്കം നിറഞ്ഞു നിൽക്കുന്ന പാഥേയത്തിലെ ലേഖനം. ജെ. ക്രൈസ്റ്റ് വോൺ, നാവിൻറെ ഉപയോഗത്തെക്കുറിച്ചു നൽകുന്ന സരസമായ ഒരാഖ്യാനം.

സൈക്കിള്‍ മോഷണം പോയതുകണ്ട് സങ്കടപ്പെട്ടു നില്‍ക്കു
മ്പോഴാണ് അയല്‍വാസി ചേച്ചി 'അതു നന്നായല്ലോ' എന്നൊരു കമന്റ് പറഞ്ഞത്. അതു കൊള്ളാമല്ലോ എന്ന് ഓര്‍ത്ത് മുഖമുയര്‍ത്തുമ്പോള്‍ ഇത്തിരി ആകുലത മുഖത്തുണ്ടല്ലോ എന്നു കരുതിയാവണം ഇച്ചിരി വ്യക്തത വരുത്തി പറഞ്ഞു:
'കാണാവുന്നത് മാത്രമായി കക്കാന്‍ പറ്റില്ല'
അത് നല്ലൊരു ധ്യാനമായിരുന്നു. തലമണ്ടയിലുള്ള അദൃശ്യമായ എന്തൊക്കെയോ കൂടി ഒരാള്‍ ഒപ്പം കൊണ്ടുപോകുന്നു. എന്തിന് ഒരു വാര്‍ത്ത കേള്‍ക്കുമ്പോഴും പറയുമ്പോഴും, വാര്‍ത്ത മാത്രമല്ല, കൂടെ വാര്‍ത്തകന്റെ ആകാശത്തിന്റെ ഒരുപങ്കും നമ്മള്‍ പങ്കുവയ്‌ക്കേണ്ടി വരുന്നു.
നാറാണത്ത് ഭ്രാന്തന്റെ ഒരു കഥ ഓര്‍മ വരുന്നു. മരിക്കാറായ ഒരു നമ്പൂതിരിക്ക് ഒരുപാട് കര്‍മപാപങ്ങള്‍ നിലനില്‍ക്കയാണ്. ഇങ്ങനെ മരിച്ചാല്‍ നരകത്തില്‍ ചെന്ന് പതിനായിരത്തോളം അട്ടയെ തിന്നേണ്ടിവരും. 'നാറാണത്തെ, ഒരു വഴി പറഞ്ഞു തരിക.' ചിന്താമഗ്‌നനായ നാറാണത്ത് ഒരു വഴി കണ്ടു. അങ്ങേയ്ക്ക് ഒരു മകളില്ലേ? അവളെയുംകൂട്ടി ഉമ്മറപ്പടിയില്‍ ഇരിക്ക; മകളെ മടിയില്‍ ഇരുത്തുക. പ്രായമായ മകളെ മടിയിലിരുത്തി ഉമ്മറത്ത് ഇരിക്കുന്ന, ഭാര്യമരിച്ച നമ്പൂതിരിയെ കുറിച്ച് ഇത്തിരി
നല്ലതല്ലാത്ത വര്‍ത്തമാനം നാട്ടുകാര്‍ പറഞ്ഞു തുടങ്ങി. 'കൊച്ചിനേം കൊണ്ട് ഇരിക്കുന്നോന്‍' എന്ന പേരായി. ആരൊക്കെ ആ പേര് വിളിച്ചോ അവരൊക്കെ പത്ത് അട്ടയെ വീതം നമ്പൂതിരിയുടെ നരക നേട്ടത്തില്‍ നിന്നും പങ്കുവച്ചു. അട്ടകള്‍ മുഴുവനും തന്നെ ടച്ചിംഗ്‌സ് ആക്കി നാട്ടുകാര്‍ ഷെയര്‍ ഇട്ട് അടിച്ചു.
ഒടുക്കം ഒരു പത്ത് അട്ടയുടെ സമ്പത്ത് കൂടി നിലനില്‍ക്കെ നമ്പൂതിരി മരിച്ചു. അപ്പോള്‍ നാറാണത്ത് സ്വന്തം ചേട്ടന്‍ പാക്കനാരെ കാണാന്‍ വീട്ടിലേയ്ക്ക് പോയിരുന്നു. ചേട്ടന്‍ അറിഞ്ഞോ നമ്മുടെ ആ വഴിയിലുള്ള നമ്പൂതിരി കാലം കടന്നു. പാക്കനാര് ചോദിച്ചു: 'ഏത് നമ്പൂതിരി? ആ 'കൊച്ചിനേം കൊണ്ട് ഇരിക്കുന്നോന്‍' ആണോ!? ചിരിച്ചു കൊണ്ട് നാറാണത്ത് പറഞ്ഞു. അങ്ങനെ അവസാനത്തെ പത്ത് അട്ട ചേട്ടനും കിട്ടി എന്ന്. നമ്പൂതിരി സ്വര്‍ഗവാതില്‍ പക്ഷിക്ക് ഒപ്പം പോയി.
പരദൂഷണം എന്നൊരു മാനസിക വ്യഥയുള്ള മനുഷ്യര്‍ ചുറ്റും വര്‍ധിക്കുമ്പോള്‍ സ്വയം സമാധാനിക്കാന്‍ ഇതിനോളം നല്ലൊരു കഥ കേട്ടിട്ടുണ്ടാവില്ല!
അഹറോനും മിരിയാമും മോശക്കെതിരെ സംസാരിക്കുന്നത് ദൈവം കേള്‍ക്കുന്ന ഒരു കഥയുണ്ട് ബൈബിളില്‍. ദൈവം രണ്ടാളെയും സമാഗമകൂടാരത്തില്‍ സംസാരിക്കാനായി വിളിക്കുന്നു. മിരിയാമിന് കുഷ്ഠരോഗം സമ്മാനമായി നല്‍കി ദൈവം സ്‌കൂട്ടാകുന്നു. കഥ കേട്ടു പേടിച്ചിട്ടേലും ഒന്നു മിണ്ടാതിരിക്കടേയ്.
''പരദൂഷകനും ഏഷണിക്കാരനും ശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്'' പ്രഭാഷകന്‍ (28, 13). സമാന വചനങ്ങള്‍ കഠിനമായ ഭാഷയില്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട് ബൈബിളില്‍. എങ്ങനെ ഇതിനെ നേരിടണമെന്നും എങ്ങനെ ഇതില്‍ നിന്നും പുറത്തു കടക്കണമെന്നതുമാണ് അടുത്ത ദൗത്യം. നേരിടല്‍ എങ്ങനെ എന്ന് ചേട്ടായി കാണിച്ചു തന്നിട്ടുണ്ട്. ഒരക്ഷരം മറുപടി പറയാതെ ദേശത്തെ ന്യായാധിപനെ പോലും ആശ്ചര്യപ്പെടുത്തുന്ന രീതിയില്‍ ഒറ്റ നില്‍പ്പ് നില്‍ക്കുക. മൗനം താന്‍ വിദ്വാനു ഭൂഷണം. എങ്ങനെ
പുറത്തുകടക്കണം എന്നതാണ് അടുത്ത ഘട്ടം. പരദൂഷണം ജനിക്കുന്ന ഇടത്തെ കണ്ടെത്തുക എന്നതാണ് ആദ്യ പണി. പരദൂഷണം
ഹൃദയത്തില്‍ നിന്നും പുറപ്പെടുന്നു എന്ന് മത്തായി രേഖപ്പെടുത്തുന്നു (15, 19). തിരുത്തലുകള്‍ ഹൃദയത്തില്‍ നിന്നാണ് തുടങ്ങേണ്ടത്. ഹൃദയ നൈര്‍മല്യങ്ങളെ തിരികെ പിടിക്കാന്‍ ആദ്യം ഒരാള്‍ അഴിച്ചു വയ്‌ക്കേണ്ട പൊയ്മുഖമാണ് പരദൂഷണം.
ബുദ്ധന്‍ പറഞ്ഞു 'സമ വാക' നല്ല വാക്കുകള്‍ എന്നാല്‍ മൂന്നാണ്:
1. സത്യമുള്ള വാക്കുകള്‍
2. ദയയുള്ള വാക്കുകള്‍
3. വിളക്കിച്ചേര്‍ക്കുന്ന വാക്കുകള്‍
ഇനി മൊഴിമുത്തുകളില്‍ ഈ മൂന്ന് കാര്യങ്ങളും ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇനി നാലാമത് ഒന്നു കൂടി പറയാറുള്ളത് ശരിയായ സമയത്തെ സംസാരങ്ങള്‍ എന്നതാണ്. അതവിടെ നില്‍ക്കട്ടെ 'ഇരുന്നിട്ട് കാലുനീട്ടാം.' സെയിന്റ് ഫിലിപ്പ് നേരിയുടെ അടുത്ത് ഒരു സ്ത്രീ കുമ്പസാരത്തിനെത്തി. നാക്കുപിഴ തന്നെ കാര്യം. ഫിലിപ്പ് നേരി ആ സ്ത്രീയോട് ചന്തയില്‍ പോയി ഒരു കോഴിയെ വാങ്ങാന്‍ ആവശ്യപ്പെട്ടു. തിരിച്ചു വരുമ്പോള്‍ ഓരോ നടപ്പിലും ഓരോ തൂവലുകള്‍ വീതം കൊഴിച്ചു കളയണം. അവള്‍
അങ്ങനെതന്നെ ചെയ്തു തിരിച്ച് വന്നു. വിശുദ്ധന്‍ പറഞ്ഞു: 'ഇനി പോയി തൂവലുകള്‍ പെറുക്കുക.' ഈ കാറ്റത്ത് അത് സാധിക്കില്ലെന്നറിഞ്ഞ സ്ത്രീ വാവിട്ടു കരഞ്ഞു പോയി. ഇനി ആ കണ്ണുനീര്‍ നാവിലിറ്റുവീഴട്ടെ,
നാവും കണ്ണീരുപ്പില്‍ ശുദ്ധമായിരിക്കട്ടെ.
പറയുന്നവരെ, കേള്‍ക്കുന്നവരെ, ആരെ ക്കുറിച്ച് പറയുന്നോ അവരെ' ഫ്രാന്‍സിസ് സാലസിന്റെ നിരീക്ഷണമാണത്. ഫ്രാന്‍സിസ് പാപ്പ പരദൂഷണത്തെ 'ഠീിഴൗല ഠലൃൃീൃശാെ' എന്നാണ് വിശേഷിപ്പിച്ചത്. '. "Gossip is like throwing a bomb: you destroy another person's reputation and walk away."' വിലപിടിപ്പുള്ള കാറുകളുടെ പെയിന്റില്‍ നാണയം കൊണ്ട് കോറുന്ന കൈവികലതയുടെ വാക് രൂപമാണത്. 'ഒരു സഹോദരന്റെ അസാന്നിധ്യത്തില്‍ അവനെക്കുറിച്ച് അപവാദം പറയുന്ന ഒരാളും ഇവിടേയ്ക്ക് വരേണ്ടതില്ല' എന്ന് ആശ്രമത്തില്‍ എഴുതിവച്ച ഒരാളുണ്ട്. മറ്റാര് സെയിന്റ് അഗസ്റ്റിന്‍ തന്നെ.
നാട്ടില്‍ പറയുന്ന ഒരു കല്യാണം മുടക്കി തമാശയുണ്ട്. ചേട്ടാ ഇന്ന വീട്ടിലെ ചെറുക്കനെ അറിയാമോ?
ചേട്ടന്‍: പിന്നെ അറിയില്ലെ? എന്തു നല്ല ചെറുക്കനാ, നാട്ടുകാരുടെ കണ്ണിലുണ്ണിയാ, പക്ഷേ എനിക്കൊരു പെങ്ങളുണ്ടെങ്കില്‍ ഞാന്‍ കെട്ടിച്ചു കൊടുക്കില്ല! ശുഭം.
അതായത് ഉത്തമാ... 'പക്ഷേ' കഴിഞ്ഞ് എന്ത് പറയാന്‍ വന്നാലും വിഴുങ്ങുന്നതാണ് ഉത്തമം! പരദൂഷണം പറയുന്നവനെ വീട്ടില്‍ കയറ്റരുതെന്ന് ബൈബിളില്‍ ഉണ്ടത്രേ. ശരിക്കും ഉണ്ടോടേയ്? ഇല്ല! കൂടെ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്നൊക്കെ പറയുന്നുണ്ട്, പിന്നെ നമ്മളും ഇച്ചിരി കൂട്ടി പറയണമല്ലോ!
തൂലികാ നാമമാണ് ജെ. ക്രൈസ്റ്റ് വോണ്‍. ജിത്തൂ ജോര്‍ജ് എന്നാണ് പേര്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ കുടുംബമായി താമസിക്കുന്നു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റിയില്‍ ഡാറ്റ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു.



Comments