'ജമീമയുടെ ജയത്തിനു പിന്നിൽ'I യുവ/ഫോക്കസ് I ജ്യോത്സന ഡിസൂസ I KAIROS MALAYALAM I JULY 2026
- smithajose4
- Jun 30
- 3 min read
കെയ്റോസ് ഗ്ലോബൽ മാസിക എഡിറ്റോറിയൽ ടീം മെമ്പർ ജ്യോത്സന ഡിസൂസയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു, ഇന്ത്യൻ ക്രിക്കറ്റർ ജമീമ ജെസ്സിക്ക റോഡ്രിഗ്സ്...'ജമീമയുടെ ജയത്തിനു പിന്നിൽ'

നിങ്ങളുടെ വിശ്വാസ യാത്ര ഞങ്ങളുമായി പങ്കുവയ്ക്കാമോ?
എന്റെ പിതാവ് ഒരു പാസ്റ്ററായതിനാല്‍, വളരെ ചെറുപ്പത്തില്‍ തന്നെ വിശ്വാസം എന്നില്‍ രൂപപ്പെട്ടു. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പ്രാര്‍ഥന ഞങ്ങളുടെ കുടുംബത്തിന്റെ
അവിഭാജ്യ ഘടകമായിരുന്നു. കളിക്കുന്നതിനുമുമ്പ് പ്രാര്‍ഥിക്കണം എന്നതായിരുന്നു ഒരേയൊരു നിയമം. അത് ഒരുതരത്തില്‍ ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. കളിക്കാന്‍ ആഗ്രഹിച്ച ഞങ്ങള്‍ സ്വാഭാവികമായും പ്രാര്‍ഥിക്കാന്‍ തുടങ്ങി.
ഞാന്‍ എന്ത് ചെയ്താലും എപ്പോഴും യേശുവിനോട് സംസാരിക്കുകയോ ദൈവവുമായി സംഭാഷണം നടത്തുകയോ ചെയ്യുമെന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായി. പ്രാര്‍ഥനയെന്ന് പറയുന്നത്, അതല്ലേ? തീര്‍ച്ചയായും അങ്ങനെയാണ് എന്നില്‍ പ്രാര്‍ഥന ആരംഭിച്ചത്. വിശ്വാസത്തിലുള്ള എന്റെ യാത്രയെന്നത് ഒരു മതമല്ല. യേശുവുമായുള്ള,
പിതാവായ ദൈവവുമായുള്ള ഒരു ബന്ധമാണത്; അങ്ങനെയാണ് പ്രാര്‍ഥന എന്നില്‍ ആരംഭിച്ചതെന്ന് ഞാന്‍ കരുതുന്നു. തന്നിലേക്ക് കൂടുതല്‍ അടുക്കാനും കൂടുതലറിയാനും ദൈവം എന്നെ സഹായിച്ച ഒരു മാര്‍ഗമാണ് ക്രിക്കറ്റ്.
ചരിത്രപരമായ ലോകകപ്പ് വിജയത്തിനുശേഷം നിങ്ങള്‍ ധൈര്യത്തോ
ടെയും ആവേശത്തോടെയും യേശുവിനെ മഹത്വപ്പെടുത്തിയപ്പോള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യാനികളെ നിങ്ങള്‍
സത്യത്തില്‍ അത്ഭുതപ്പെടുത്തുകയായിരുന്നു. ദയവായി ആ ദിനത്തെക്കുറിച്ച് ഒന്നു പറയാമോ?
ആ നാളുകളില്‍, എന്റെ മാനസികാവസ്ഥ അത്ര മികച്ചതായിരുന്നില്ല, ഞാന്‍ വളരെയധികം ഉത്കണ്ഠയിലൂടെ കടന്നുപോയി. ഗെയിമുകള്‍ക്ക് ട്ടുമുമ്പുപോലും ഞാനേറെ ക്ലേശിച്ചു, പലപ്പോഴും കരയുകയുമുണ്ടായി. പക്ഷേ, സെമിഫൈനലില്‍ മത്സരത്തിന് തൊട്ടുമുമ്പ് എന്നെ പുറത്താക്കി. എല്ലാവരും വീക്ഷിക്കുമ്പോള്‍ ലോക വേദിയില്‍ സെമിഫൈനലിലേക്ക് തിരിച്ചുവരാന്‍, എട്ട് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍, അതിന്റെ ഭാഗമാകാന്‍ ദൈവമെന്നെ തിരഞ്ഞെടുത്തതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.
മത്സരാനന്തരം എന്നില്‍നിന്നു വന്നതെല്ലാം ഹൃദയത്തില്‍ നിന്നായിരുന്നു. അതു ഞാന്‍ പ്ലാന്‍ ചെയ്തതോ പറയാന്‍ നിര്‍ബന്ധിതയായതോ അല്ല. ഞാന്‍ ഉത്കണ്ഠാകുലയായിരിക്കുമ്പോഴും എന്ത് സംഭവിച്ചാലും ദൈവം ഒപ്പമുണ്ടായിരുന്നു. ദൈവമെനിക്കെങ്ങനെ അനുഭവമായെന്നും യേശു എന്നിലെങ്ങനെ നിറയുന്നു, ഇടപെടുന്നു എന്നൊക്കെയുള്ളതും യഥാര്‍ഥ ജീവിതാനുഭവമായതിനാല്‍, ഓരോനിമിഷവും അവനെന്നെ ഉയര്‍ത്തുമ്പോള്‍ ജീവിക്കുന്ന ദൈവമാണവന്‍ എന്നെനിക്കുറപ്പുണ്ടായി
രുന്നു. അതുതന്നെയാണവിടെ സംഭവിച്ചതും.
വിശ്വാസത്തില്‍ സ്വാധീനം ചെലുത്തിയത് ആരാണ്?
എന്റെ അമ്മയും അച്ഛനുമാണ്, തങ്ങളുടെ ജീവിത മാതൃകയിലൂടെ എന്റെ വിശ്വാസ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത്. ദൈവത്തെ സ്‌നേഹിക്കാനോ പരസ്പരം സ്‌നേഹിക്കാനോ അവര്‍ ഞങ്ങളോട് പറഞ്ഞില്ല. അവരത് കാണിച്ചുതന്നു. അവര്‍ അവരുടെ വിശ്വാസം ജീവിച്ചു, അവരാണെന്റെ ഏറ്റവും വലിയ മാതൃകകളെന്ന് ഞാന്‍ കരുതുന്നു. എന്റെ വിശ്വാസ യാത്രയില്‍ ഒരു പ്രധാന ഭാഗമായ സഹോദരന്‍ മാനുവലിനും
സിസ്റ്റര്‍ ലിനെറ്റിനും ഞാന്‍ നന്ദി പറയുന്നു. അവരെന്റെ പാസ്റ്റര്‍മാരാണ്, എനിക്ക് യേശുവിന്റെ വഴി കാണിച്ചുതന്നതും ആ പാതയില്‍ പോകാന്‍ എന്നെ സഹായിച്ചതും അവരാണ്.
ജൂണ്‍ ലക്കം കെയ്‌റോസ് ഗ്ലോബലിന്റെ തീം, 'ശാരീരിക ക്ഷമത ആത്മീയ ക്ഷമതയിലേക്ക് നയിക്കുന്നു' എന്നതാണ്. ഇവ രണ്ടും നിങ്ങള്‍ക്ക് എത്രത്തോളം പ്രധാനമായിരുന്നു?
മ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. ഈ ആലയത്തിലാണ് നമ്മള്‍ ചരിക്കുന്നത്. ഇതിനെ നമ്മള്‍ പരിപാലിക്കുകയാണെങ്കില്‍ നിശ്ചയമായും മറ്റെല്ലാം നമുക്ക് പരിപാലിക്കാനാവും. അതുകൊണ്ട്, ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടായിരിക്കേണ്ടതും ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായതെല്ലാം ചെയ്യേണ്ടതും പ്രധാനമാണ്. ജീവിതാവസാനം നാമെല്ലാവരും പരസ്പരം സേവിക്കാനും സഹായിക്കാനും വിളിക്കപ്പെട്ടിരിക്കുകയല്ലേ.
നമ്മളെല്ലാവരും ദൈവരാജ്യപ്രഘോഷണത്തിനായി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ. നമുക്ക് ആരോഗ്യം ഇല്ലെങ്കില്‍ ശരീരത്തെ പരിപാലിക്കാനോ എന്തെങ്കിലും ചെയ്യാനോ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കുകയെന്നത് ഓരോ മനുഷ്യനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആത്മീയമായും ആരോഗ്യമുള്ളവരായിരിക്കുക എന്നത് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. കാരണം ആത്മീയ ശക്തിയുണ്ടെങ്കില്‍ മാത്രമേ എല്ലാ സ്ഥലങ്ങളിലും പോയി യേശുവിന്റെ സ്‌നേഹം പ്രചരിപ്പിക്കാന്‍ കഴിയുകയുള്ളൂ.
ശാരീരികമായും ആത്മീയമായും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്ന് പങ്കുവയ്ക്കാമോ?
ആഴ്ചയിലെ മുഴുവന്‍ ദിവസവും ദിനചര്യ എന്നവണ്ണം, ശാരീരിക ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു ദിവസം സ്‌ട്രെങ്ത് സെഷന്‍ നടത്തുകയും അടുത്തദിവസം കണ്ടീഷനിംഗ് സെഷന്‍ നടത്തുകയും ചെയ്യും, അതിനാല്‍ രണ്ടും ശ്രദ്ധിക്കപ്പെടും.
ആത്മീയമായ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ എല്ലാ ദിവസവും പ്രാര്‍ഥനയ്ക്കായി ഒരു പ്രത്യേക സമയം എനിക്കുണ്ടായിരുന്നു. ഇപ്പോളത് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കളികള്‍ക്കിടയില്‍ ഞാന്‍ നിലത്ത് ഇരിക്കുമ്പോഴും എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോഴും യേശു എന്റെ അരികില്‍ നില്‍ക്കുന്നതായി ഞാന്‍ വിശ്വസിക്കുകയും ഇത് സാധ്യമാക്കിയതിന് നന്ദി യേശുവേ എന്ന് പറയുകയും ചെയ്യാറുണ്ട്. എനിക്ക് ഉത്കണ്ഠയും സമ്മര്‍ദവുമൊക്കെ അനുഭവപ്പെടുന്ന സാഹചര്യങ്ങളില്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ വരുമ്പോള്‍ ആ നിമിഷം ഞാന്‍ നിശ്ശബ്ദമായി പ്രാര്‍ഥിക്കുകയും, 'യേശുവേ എന്നെയൊന്ന് സഹായിക്കണമേ, എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. എനിക്ക് ജ്ഞാനം നല്‍കണമേ' എന്ന് ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. പ്രാര്‍ഥനയ്ക്ക് ഉത്തരമായി അവന്റെ സാന്നിധ്യം ഞാന്‍ അനുഭവിക്കുകയും അവനെന്നെ മുന്നോട്ടു നയിക്കുകയും ചെയ്യാറുമുണ്ട്.
അതുകൊണ്ട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ യാത്രയില്‍ ഉടനീളം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തെ കൂട്ടുപിടിക്കുക. ഉറ്റസുഹൃത്താണെന്ന വിശ്വാസത്തില്‍ അവനോട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. കാരണം, അവന്‍ അങ്ങനെ തന്നെയാണ്. കൂടാതെ ഒരു ദിവസത്തില്‍ സാധിക്കാവുന്ന തരത്തിലൊക്കെ ദൈവവുമായി സംസാരിക്കാന്‍ ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പും ഞാനപ്രകാരം ചെയ്യാറുണ്ട്. ദൈവത്തെക്കുറിച്ച് ചിന്തിക്കാനും ബൈബിളില്‍ നിന്ന് തിരുവചനമെടുത്ത് എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്. തിരുവചനം എടുത്ത് വായിക്കുമ്പോള്‍ യേശു അടുത്തിരുന്ന് സംസാരിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന അനുഭവമാണ് എനിക്കുണ്ടാകുന്നത്. നമ്മളോട് സംസാരിക്കാന്‍ ദൈവത്തെ അനുവദിക്കുക, ശ്രദ്ധയോടെയത് കേള്‍ക്കുക ഇതൊക്കെ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. തിരുവചനത്തെക്കുറിച്ചുള്ള ചിന്തകളില്‍ മനസ്സിനെ എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ദൈവം ചെയ്യുന്ന കാര്യങ്ങളെ ഓര്‍ത്ത് അത്ഭുതം കൂറുന്ന മനസ്സോടെ നന്ദി പറയാനും അവനോടൊപ്പം ആയിരുന്ന് ഏറെ സമയം നിശ്ശബ്ദതയില്‍ ആയിരുന്ന് ആഴമായ അനുഭവങ്ങളിലേക്ക് പോകാറുണ്ട്.
ആത്മീയ ഫിറ്റ്‌നസിനെക്കുറിച്ചും യേശുവിന്റെ ധീര സാക്ഷികള്‍ ആകുന്നതിനെക്കുറിച്ചും ക്രൈസ്തവരോട് എന്താണ് പറയാനുള്ളത്? പ്രത്യേകിച്ച് യുവാക്കള്‍ക്കുള്ള സന്ദേശമെന്താണ്?
ആത്മീയ ഫിറ്റ്‌നസിനെക്കുറിച്ചും സാക്ഷികള്‍ ആകുന്നതിനെക്കുറിച്ചും എനിക്ക് പറയാനുള്ളത്, എല്ലാവരോടും യേശുവിനെക്കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് ആദ്യം തന്നെ എല്ലാത്തിനെക്കുറിച്ചും യേശുവിനോട് സംസാരിക്കുക എന്നതാണ്. ഏറ്റവും പ്രധാന കാര്യവും അതുതന്നെ. എല്ലാം തുടങ്ങുന്നതുതന്നെ അവനില്‍ നിന്നല്ലേ. നമുക്ക് യേശുവിനോട് പറയാന്‍ കഴിയണം: 'യേശുവേ എന്റെ സുഹൃത്ത് നിന്നെ അറിയണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു, അവനോട് നീ സംസാരിക്കുക.' അപ്പോള്‍ അവന്‍ തന്നെ ഇക്കാര്യം എങ്ങനെ ചെയ്യണമെന്ന് നിങ്ങളോട് പറയുകയും നിങ്ങളെ നയിക്കുകയും ചെയ്യും. മറ്റൊന്ന്, അവനു
മായുള്ള നമ്മുടെ ബന്ധത്തില്‍ നിന്നായിരിക്കണം നമ്മുടെ സംസാരവും പ്രവൃത്തികളും പരസ്‌നേഹവുമെല്ലാം ഉടലെടുക്കേണ്ടത്.
ഇതു വായിക്കുന്ന പലരും ദൈവം യഥാര്‍ഥത്തില്‍ ഉണ്ടോ എന്നു
പോലും സംശയിച്ചേക്കാം. സ്വാഭാവികമായും വരാവുന്ന ഒരു ചോദ്യമാണിത്. അതില്‍ തെറ്റൊന്നുമില്ല. ദൈവം യഥാര്‍ഥ്യമല്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ മറ്റെന്തിനെക്കാളും ഇക്കാര്യം ദൈവത്തോട് തന്നെ സംസാരിക്കേണ്ടതുണ്ട്. നമുക്ക് ദൈവത്തോട് പറയാനാവില്ലേ, 'ദൈവമേ നീ യഥാര്‍ഥ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. നീയുണ്ടെങ്കില്‍ അതെനിക്ക് തെളിയിച്ചു തരിക.' ദൈവവുമായി ഇപ്രകാരമുള്ള സംസാരത്തില്‍ ഒരുകുഴപ്പവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത് കേള്‍ക്കുമ്പോള്‍ കൂടുതല്‍ ആവേശത്തോടെ, സ്‌നേഹത്തോടെ നമ്മളോടൊപ്പമാകാന്‍ ആയിരിക്കും അവനാഗ്രഹിക്കുന്നത്.
അതുകൊണ്ട് ഞാന്‍ എപ്പോഴും പ്രാര്‍ഥിക്കുന്ന ഒരു കാര്യം ഇതാണ്: യേശുവേ എനിക്ക് കൂടുതല്‍ പ്രാപ്യമായ രീതിയില്‍ നീയെനിക്ക് സമീപസ്ഥനായിരിക്കണമേ. നിന്നെക്കുറിച്ചുള്ള അറിവ് മറ്റാരെങ്കിലും എനിക്ക് നല്‍കുന്നതിനേക്കാള്‍, നീ തന്നെ അടുത്തുവന്ന് എനിക്ക് വ്യക്തിപരമായി നിന്നെ അറിയാന്‍ ഇടയാക്കണമേ. ആരെങ്കിലും യേശുവിനെ അനുഗമിക്കാന്‍ പറയുന്നതുകൊണ്ടല്ല ഞാന്‍ യേശുവിനെ അനുഗമിക്കുന്നത്. എനിക്കവനെ വ്യക്തിപരമായി അനുഭവത്തിലൂടെ അറിയാവുന്നതിനാല്‍ ഞാനവനെ അനുഗമിക്കുന്നു. എനിക്ക് അവനെ നന്നായി അറിയാം. അവന്റെ പ്രവര്‍ത്തനങ്ങളെ അറിയാം, സ്‌നേഹത്തെ അറിയാം. അതുകൊണ്ട് എല്ലാ കാര്യങ്ങളെക്കുറിച്ചും ദൈവത്തോട് സംസാരിക്കുകയും അവനോട് ഓരോ ദിനവും കൂടുതല്‍ കൂടുതല്‍ ചേര്‍ന്നിരുന്ന് അവന്‍ പറയുന്നത് കേള്‍ക്കാനും നമുക്ക് കഴിയട്ടെ. അങ്ങനെയെങ്കില്‍ ഓരോ ദിവസവും ഓരോ നിമിഷവും അവന്‍ നമുക്ക് സമീപസ്ഥനും അനുഭവങ്ങള്‍ നല്‍കുന്നവനുമായിരിക്കും.
ജെമീമ ജെസീക്ക റോഡ്രിഗ്‌സ് ഒരു ഇന്ത്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരിയാണ്, ഇന്ത്യന്‍ വനിതാ ദേശീയ ടീമിനായി മധ്യനിര ബാറ്ററായി കളിക്കുന്നു. 2025ലെ വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അവര്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റും മൂന്ന് കുട്ടികളുടെ അമ്മയുമായ ജ്യോത്സന ഡിസൂസ, എഴുത്തിലും സുവിശേഷവത്കരണ ശുശ്രൂഷകളില്‍ ക്രിയേറ്റിവിറ്റിയായി കാര്യങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലും അതീവ തത്പരയുമാണ്.




Comments